മുജാഹിദുകള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്...
ആലപ്പുഴ സംവാദത്തില്‍ സുന്നികള്‍ തെളിവുകളുദ്ധരിച്ച് സംസാരിച്ചപ്പോള്‍ അതെവിടെയാണെന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത കെഎൻഎം മൗലവി പ്രതികരിച്ചത് ഇപ്രകാരമാണ്: 'സൂക്ഷ്മമായി ഞങ്ങള്‍ നിരീക്ഷിക്കുക തന്നെ ചെയ്യും, സംശയമില്ല'.
ആ നിരീക്ഷണങ്ങള്‍ അവസാനിച്ചോ? അറിയില്ല.
സംവാദ ശേഷം മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസ്വസ്ഥതകള്‍ സുന്നികളുടെ സംവാദ വിജയത്തിന്‍റെ ഗതി കൃത്യമായി നിര്‍ണയിക്കുന്നുണ്ട്.
*"മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന തൗഹീദും ആരോപിക്കുന്ന ശിര്‍ക്കും ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന്"* സംവാദം വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ രൂപപ്പെടുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ മൂലകാരണവും അത് തന്നെയാണ്.
അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ നിന്ന് *അഭൗതിക മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിക്കലാണ്* തൗഹീദ് - ശിര്‍ക്കിന്‍റെ മാനദണ്ഡമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ശക്തമായ പ്രഹരമായിരുന്നു ഇക്കഴിഞ്ഞ രണ്ടു സംവാദങ്ങളും, കോഴിക്കോടും ആലപ്പുഴയിലും.
"അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യല്‍ ശിര്‍ക്കാണ്" എന്ന് വാദം എഴുതിയവര്‍ *"ദുആ"യെ നിര്‍വചിച്ചത് സ്വന്തം ബുദ്ധിക്കനുസരിച്ചാണെന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും* അവരുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം.
അവരുടെ നിര്‍വചനങ്ങള്‍ ഇപ്രകാരമാണ്:
'അഭൗതികമായ മാര്‍ഗത്തില്‍ ഒരു നന്മ ലഭിക്കുന്നതിനു വേണ്ടിയോ ഒരു തിന്മ തടയുന്നതിനു വേണ്ടിയോ ഉള്ള മനസ്സിന്‍റെ തേട്ടമാണത്.' (ദൈവ വിശ്വസം ഖുര്‍ആനില്‍:30 ഏ.പി അബ്ദുല്‍ ഖാദര്‍ മൗലവി)
"എന്നാല്‍ എന്താണ് പ്രാര്‍ത്ഥന? അഭൗതികമായ മാര്‍ഗത്തില്‍ ഒരു ഉപകാര ലബ്ധിയോ ദുരിത മോചനമോ നേടാനുള്ള മനസ്സിന്‍റെ തേട്ടമാണ് പ്രാര്‍ത്ഥന. *ചുണ്ടുകള്‍ കൊണ്ട് ഉരുവിട്ടാലും ഇല്ലെങ്കിലും അത് പ്രാര്‍ത്ഥന തന്നെ.* മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഒരു *സഹായം തേടാനുള്ള ആഗ്രഹമാണ് പ്രാര്‍ത്ഥന.* ശൈലി ഒന്നു കൂടി മാറ്റിപ്പറഞ്ഞാല്‍ മറഞ്ഞ വഴിക്ക് ഒരു ഉപകാരം നേടാനുള്ള *ആഗ്രഹമാണ്* പ്രാര്‍ത്ഥന എന്നും പറയാം.''
(ഇസ്ലാമിന്‍റെ അടിത്തറ തൗഹീദ് പേജ് : 19,
*കെ കുഞ്ഞീതു മദനി*)
ഒരു വസ്തുവില്‍ നിന്നോ വ്യക്തിയില്‍ നിന്നോ ശക്തിയില്‍ നിന്നോ അഭൗതികമായി ഉപകാര ലബ്ധിയോ ദുരിത മോചനമോ പ്രതീക്ഷിക്കല്‍, ആഗ്രഹിക്കല്‍, തേടല്‍, അപേക്ഷിക്കല്‍ എല്ലാം പ്രാര്‍ത്ഥനയാണെന്നും പ്രാര്‍ത്ഥനയാണ് ഇബാദത്തെന്നുമാണ് മുജാഹിദ് തൗഹീദിന്‍റെ അടിത്തറ. ആലപ്പുഴ സംവാദം ഈ അടിത്തറയെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു.
ഈ അടിത്തറ മുജാഹിദുകള്‍ സ്വന്തമായി നിര്‍മിച്ചതാണെന്ന് അവര്‍ തന്നെ എഴുതിയിട്ടുണ്ട്. കാര്യ കാരണബന്ധങ്ങള്‍ക്കതീതമെന്നും അഭൗതികമെന്നും കഴിവിന്നതീതമെന്നും അദൃശ്യ മാര്‍ഗമെന്നുമെല്ലാം ആരാധനയുടെ സത്തയായ പ്രാര്‍ത്ഥനയെ നിര്‍വചിച്ചത് *വിശുദ്ധ ഖുര്‍ആനോ പ്രവാചകനോ പറഞ്ഞതല്ല. നാം ആവിഷ്കരിച്ചെടുത്ത ഒരു വിശദീകരണം മാത്രമാണ്.*
(ജിന്ന് വിവാദം വസ്തുത എന്ത്? - അബൂബക്കര്‍ പൂഴിത്തറ പേജ് : 32 )
ഈ അടിത്തറയെ തകര്‍ക്കാനായിരുന്നു സുന്നികള്‍ അബൂഖിര്‍സ്വാഫ(റ)യുടെ സംഭവം സംവാദത്തില്‍ ചര്‍ച്ചക്കിട്ടത്. ആ സംഭവത്തെ കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ മുജാഹിദ് പക്ഷം പറഞ്ഞത്:
'നിങ്ങളുടെ തെളിവുകള്‍ സൂക്ഷ്മമായി ഞങ്ങള്‍ നിരീക്ഷിക്കുക തന്നെ ചെയ്യും, സംശയമില്ല' എന്നായിരുന്നു. എത്ര പരതിയിട്ടും പരക്കംപാഞ്ഞിട്ടും അവര്‍ക്ക് ആ ഹദീസ് തപ്പിയെടുക്കാനായില്ല എന്നതാണ് വസ്തുത.
*അബൂഖിര്‍സ്വാഫ(റ)യുടെ സംഭവം*
ഇമാം തബ്റാനി (റ) തന്‍റെ അല്‍ മുഅ്ജമുല്‍ കബീറില്‍ നിവേദനം ചെയ്യുന്നു. അബൂ ഖിര്‍സ്വാഫ(റ)യുടെ മകനെ റോമക്കാര്‍ പിടിച്ചുകൊണ്ടുപോയി റോമില്‍ ബന്ധിയാക്കിയപ്പോള്‍ എല്ലാ നിസ്കാരത്തിന്‍റെ സമയമാകുമ്പോഴും അസ്ഖലാനിലെ അതിര്‍ത്തിയില്‍ കയറിയിട്ട് ഇപ്രകാരം വിളിച്ചു പറയും: 'ഇയാളേ, നിസ്കാരം!'
റോമില്‍ നിന്ന് മകന്‍ ആ ശബ്ദം കേള്‍ക്കും.
ഈ ഹദീസ് അല്‍ മുഅ്ജമുസ്സ്വഗീറില്‍ ഇമാം ത്വബ്റാനി(റ)യും ഇമാം ഹൈസമീ(റ) മജ്മഉസ്സവാഇദിലും ഇമാം ശൈബാനി(റ) അല്‍ ആഹാദു വല്‍ മസാനിയിലും ഇമാം അബൂ നുഐം(റ) മഅരി ഫതുസ്സ്വഹാബയിലും ഇമാം അസ്ബഹാനി(റ) ത്വബഖാതുല്‍ മുഹദ്ദിസീന ബി അസ്ഫഹാനിലും രേഖപ്പടുത്തിയിട്ടുണ്ട്.
ഈ ഹദീസ് പ്രമാണയോഗ്യമെന്ന് ഇമാം ഹൈസമി(റ) വിവരിച്ചിട്ടുണ്ട്.
സംവാദം കഴിഞ്ഞ് ദിവസങ്ങല്‍ക്ക് ശേഷം ഈ ഹദീസ് കണ്ടെത്തിയ വ്യഗ്രതയില്‍ ജിന്നു വിഭാഗത്തിലെ അബ്ദുൽ മലിക് സലഫി എന്ന മൗലവി ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പിറക്കിയത് ശ്രദ്ധയില്‍ പെട്ടു. ഈ ഹദീസിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ സാധ്യമല്ല എന്ന് ആ കുറിപ്പില്‍ നിന്ന് തന്നെ വ്യക്തം. ഹദീസിനെ നിരാകരിക്കാന്‍ കഴിയാത്തതിന്‍റെ നിസ്സാഹായതയാണ് അതില്‍ ഉടനീളം പ്രകടമാകുന്നത്. അവസാനം അത് *സ്വഹാബിയുടെ കറാമത്താണെന്ന്* എഴുതിവെക്കുകല്ലാതെ ടിയാന് മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.
കറാമത്തുകള്‍ മഹാന്മാരുടെ ആവശ്യാനുസരണം സംഭവിക്കില്ല എന്ന് തട്ടിവിട്ട മൗലവി *കറാമത്തുകള്‍ മഹാന്മാരുടെ ആവശ്യാനുസരണം സംഭവിക്കുമെന്ന ഇബ്നു തൈമിയ്യയുടെ* വാക്കുകളെങ്കിലും വായിച്ചു പഠിക്കുന്നത് നല്ലതാണ്. (മജ്മുഅതുല്‍ ഫതാവാ 11/283)
*അഭൗതികതയെന്ന മാനദണ്ഡത്തെ തകർക്കുന്ന പ്രമാണങ്ങൾ*
അഭൗതികതയാണ് ശിര്‍ക്ക് - തൗഹീദിന്‍റെ മാനദണ്ഡമെന്ന മുജാഹിദ് വാദം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതിന്, മറിയം(റ) ഈസാ നബി(അ)യില്‍ നിന്ന് അഭൗതിക സഹായം പ്രതീക്ഷിച്ച, ഖുര്‍ആന്‍ വിവരിച്ച സംഭവവും, നബി(സ്വ)യുടെ ജുബ്ബയില്‍ അഭൗതിക ഗുണം അടങ്ങിയിട്ടുണ്ട് എന്ന ഹദീസും സ്വാലിഹ് നബി(അ)യുടെ ഒട്ടകം വെള്ളം കുടിച്ച കിണറില്‍ നിന്ന് അഭൗതിക ഗുണം പ്രതീക്ഷിക്കാമെന്ന നബി(സ്വ)യുടെ അധ്യാപനവും ശക്തമായ തെളിവുകളായി മുജാഹിദുകളുടെ കഴുത്തിന് പിടിച്ചമര്‍ത്തുമ്പോള്‍ നിന്ന് മോങ്ങിയിട്ട് കാര്യമില്ല, പ്രമാണവിരുദ്ധമായ നിങ്ങളുടെ തൗഹീദ് വലിച്ചെറിയുകയേ മാര്‍ഗമുള്ളൂ.
*തബർറുക് അഭൗതികമായ ഗുണം പ്രതീക്ഷിക്കലാണെന്ന്* ഇമാമുകള്‍ രേഖപ്പെടുത്തിയത് സുന്നികള്‍ സംവാദത്തില്‍ തന്നെ സമര്‍ത്ഥിച്ചത് ഒന്നുകൂടി കേള്‍ക്കുന്നത് നല്ലതാണ്.
*ആദർശ ഫാഷിസം*
കോഴിക്കോട് സംവാദത്തിലെന്ന പോലെ ഈ കുറിപ്പിലും മൗലവി ആദര്‍ശ ഫാഷിസം നടപ്പാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അഥവാ സുന്നികള്‍ക്കില്ലാത്ത വാദം സുന്നികളുടെമേല്‍ കെട്ടിവെച്ച്, നിങ്ങള്‍ ഇതാണ് വാദിക്കുന്നത് എന്നും ഇതാണ് വാദിക്കേണ്ടത് എന്നും വരുത്തിത്തീര്‍ത്ത് സുന്നികള്‍ക്കെതിരെ ശിര്‍ക്കാരോപണം നടത്തുന്ന നികൃഷ്ട ശൈലി.
അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അല്ലാഹുവിനോട് ചോദിക്കുന്ന അതേ അർത്ഥത്തിൽ സൃഷ്ടികളോട് ചോദിക്കാം എന്ന ആശയമാണ് സുന്നികള്‍ക്കുള്ളത് എന്ന് ആരോപിച്ച് സുന്നികളെ ഇസ്ലാമിന് പുറത്താക്കാനാണ് ഇയാള്‍ പ്രയാസപ്പെടുന്നത്. എന്നാൽ ഈ വിശ്വാസം ആര്‍ക്കാണ് ഉള്ളത്?
ഏത് കാര്യവും *അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ അതിന്‍റെ സൃഷ്ടിപ്പ് (ഖല്‍ഖ്) ആണ് ചോദിക്കുന്നതെന്നും, അതേ കാര്യം സൃഷ്ടികളോട് ചോദിക്കുമ്പോള്‍ അതിന്‍റെ പ്രവൃത്തി (കസ്ബ്) ആണ് ചോദിക്കുന്നതെന്നുമാണ്* മുസ്ലിംകള്‍ വിശ്വസിക്കുന്നത്. അഥവാ രണ്ട് ചോദ്യങ്ങളും വ്യത്യസ്ത അര്‍ത്ഥങ്ങളിലാണ്. അതിനാലാണ് 'ഇഹ്ദിനാ' ( ഞങ്ങള്‍ക്ക് ഹിദായത്ത് തരണേ ) എന്നത് അല്ലാഹുനോടും, അവന്‍റെ സൃഷ്ടിയോടും ചോദിക്കാവുന്നതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സമാനമായ ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. അതിനായി ആലപ്പുഴ സംവാദം തന്നെ ഒരാവര്‍ത്തി കൂടി കേള്‍ക്കുന്നത് നല്ലതാണ്.
അവസാനം സംവാദത്തില്‍ പങ്കെടുത്ത മുജാഹിദ് മൗലവിമാരെ ഉപദേശിക്കുന്ന ഈ കുറിപ്പ്കാരന്‍ പറയുന്നത്, *മലക്കുകള്‍ അഭൗതികമല്ല ; അല്ലാഹു മാത്രം അഭൗതികം* എന്നതാണ്.
എന്നാല്‍ ചിലത് ചോദിക്കട്ടെ. *എന്താണ് അഭൗതികത? ഭൗതികവും അഭൗതികവും തമ്മിലുള്ള വ്യത്യാസം എന്ത്? എപ്പോഴാണ് ഒരു കാര്യം - വസ്തു ഭൗതികവും അഭൗതിതകവും ആവുന്നത്?*
അഭൗതികത്തിലെ അഭിപ്രായ ഭിന്നതകളും കുഞ്ഞീതു മദനിയുടെ തൗഹീദും മുജാഹിദിസത്തെ ഇനിയും പിളര്‍ത്തും. തീര്‍ച്ച!
അബൂ ഖിർസാഫ സംഭവത്തെ കുറിച്ചു അബ്ദുൽ മലിക് സലഫി എന്ന മൗലവിയുടെ ബാലിശ ചോദ്യങ്ങൾക്കുള്ള മറുപടികൾ :-
*ചോദ്യം ഒന്ന് :* ഇതിലെവിടെയാണ് ഇസ്തിഗാസ?
*മറുപടി :*
സംവാദത്തിൽ സുന്നികൾ ഈ സംഭവം ഉദ്ധരിച്ചത് വഹാബികളുടെ, 'പ്രാർത്ഥനയുടെ മാനദണ്ഡം അഭൗതികത' എന്ന തരികിട പൊളിക്കാനാണ്. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മകനോട് നിസ്കാര സമയം വിളിച്ചറിയിക്കുന്നതും മകൻ അതു കേട്ടു ഉത്തരം നൽകുന്നതും അഭൗതികമല്ലാതെ പിന്നെന്താണ്?
ഇതിനെ കുറിച്ചാണ് വഹാബികൾ പ്രാർത്ഥന, ആരാധന എന്നു പേരിട്ടു ശിർക്കാക്കുന്നത് !
*രണ്ട് :* പിതാവിന്റെ ശബ്ദം മകൻ കേട്ടു എന്നു ഇബ്നു അബീ ആസിമിന്റെ റിപ്പോർട്ടിലില്ല.
*മറുപടി :*
ഇബ്നു അബീ ആസിമിന്റെ റിപ്പോർട്ടിലുള്ളത് ഇങ്ങനെയാണ് :-
അബൂ ഖിർസാഫയുടെ പുത്രനായ عياض റോം നാട്ടിലേക്കു പോയി. അബൂ ഖിർസാഫ (റ ) ശാമിലാണുള്ളത്. അദ്ദേഹം ഉണരുമ്പോൾ മുമ്പ് ചെയ്യാറുള്ളത് പോലെ ഇങ്ങനെ വിളിച്ചു പറയും: 'ഇയാളേ, നിസ്കാരം' !
ഇയാള് അപ്പോൾ റോമിലാണുള്ളത്. അന്നേരം ഇയാള് ഇപ്രകാരം പ്രതികരിക്കും : 'പിതാവേ, ഞാനിതാ ഉത്തരം ചെയ്യുന്നു.' ( അൽ ആഹാദു വൽ മസാനി 2 - 244 )
മൗലവീ, ശാമിൽ നിന്നുള്ള പിതാവിന്റെ വിളി കേൾക്കാതെയാണോ പുത്രൻ ഇപ്രകാരം മറുപടി കൊടുത്തത്? എങ്കിൽ അതു ഡബിൾ അഭൗതികമാകില്ലേ? ശിർക്കിന്റെ കട്ടി ഇരട്ടിയാകില്ലേ?
തബ്‌റാനിയുടെ മുഅജമുൽ കബീറിലും, സഗീറിലും മകനായ ഇയാള് കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു എന്നു തന്നെയുണ്ട്.
മുൻ വിധിയില്ലാതെ നോക്കിയാൽ മൗലവിക്കും അതു കാണ്മാൻ കഴിയുന്നതാണ്.
*മൂന്ന് :* പിതാവിന്റെ ശബ്ദം കേട്ടു എന്നു സങ്കല്പിച്ചാൽ പോലും അത് ആ സഹാബിയുടെ ഒരു കറാമത്തു മാത്രമല്ലേ?
*മറുപടി :* നിങ്ങളുടെ നിർവചനപ്രകാരം, *കറാമത്തായത് കൊണ്ട് അഭൗതികം പ്രാർത്ഥനയല്ലാത്തയാകുമോ?* തന്റെയോ പുത്രന്റെയോ കറാമത്തിനാൽ കേൾക്കുമെന്ന നിലയ്ക്ക് വിളിച്ച സഹാബി നിങ്ങളുടെ നിർവചനപ്രകാരമാണ് മുശ്രിക്കാകുന്നത്. അതിനാൽ നിങ്ങളുടെ ചോദ്യം നിങ്ങളുടെ ചങ്കിൽ തന്നെയാണ് തറച്ചിട്ടുള്ളത്.
*നാല് :* മുഅജിസത്തു കറാമത്തുകൾ, സൃഷ്ടികൾക്ക് കൊടുക്കുന്ന കഴിവാണ് എന്ന വാദം വിഢിത്തമാണ്.
*മറുപടി :* മുഅജിസതും കറാമതും തീരെ കൊടുക്കാത്ത കഴിവാണ് എന്ന വാദമാണ് വിഢിത്തം. നബിയുടെ ഒരു മുഅജിസത്തിനെ കുറിച്ച് അവിടന്ന് പറഞ്ഞത് കാണുക :-
فأمكنني الله منه
( എനിക്കു അല്ലാഹു അതിനു കഴിവും സൗകര്യവും തന്നു - ബുഖാരി, മുസ്‌ലിം )
ഇനി എന്തു പറയാനുണ്ട് മൗലവിക്ക്?
*അഞ്ച് :* അബൂ ഖിർസാഫ സംഭവം തെളിവാക്കി സുന്നികൾ എന്താണ് ചെയ്യുക? നിസ്കാര സമയം ഉണർത്തുമോ? മരിച്ചവരോട് പ്രാർത്ഥിക്കുമോ?
*മറുപടി :*
ഈ സംഭവം മുൻനിർത്തി വഹാബികളുടെ കുഞ്ഞീതിയൻ തൗഹീദും പ്രാർത്ഥനയുടെ നിർവചനവും അഭൗതികമെന്ന നിങ്ങളുടെ ഉമ്മാക്കിയും തച്ചുതകർത്തു തരിപ്പണമാക്കുകയാണ് സുന്നികൾ ചെയ്തത്.
- അമീർ ഹുസൈൻ ഹുദവി