എന്തിനാണ്
നമ്മൾ പ്രാർത്ഥിക്കുന്നത്? സർവജ്ഞനായ ദൈവം എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത്
എന്തുകൊണ്ട്?
പ്രാർത്ഥന എന്നാൽ അടിമ തന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് നടത്തുന്ന അഭ്യർത്ഥനയാണ്. തന്റെ ദാസന്മാരുടെ പ്രാർത്ഥന കേള്ക്കുകയും
അവര്ക്ക് ആത്യന്തികമായി നന്മയായത് മാത്രം നല്കുകയും ചെയ്യുന്നവനാണ് പരമകാരുണികനായ
അല്ലാഹുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിംകള് തങ്ങളുടെ ആവശ്യങ്ങളെല്ലാം
അല്ലാഹുവിന്റെ മുമ്പില് സമര്പ്പിക്കുന്നു. അതില് തനിക്കും സമൂഹത്തിനും
നന്മയായിട്ടുള്ളതേ അവന് നല്കുകയുള്ളൂവെന്ന് അവര്ക്കറിയാം. താന് പ്രാര്ത്ഥിച്ചത്
ഇവിടെ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും പ്രസ്തുത പ്രാര്ത്ഥനയ്ക്ക് മരണാനന്തരം
വമ്പിച്ച പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കുന്നതു കൊണ്ടു തന്നെ അവര് പ്രാര്ത്ഥന
തുടര്ന്നുകൊണ്ടേയിരിക്കും.
തന്നെ ഏറെ ഇഷ്ടപ്പെടുന്ന തന്റെ നാഥന്റെ മുന്നില് മനസ്സ് തുറന്ന്
പ്രാര്ത്ഥിക്കുവാന് കഴിയുന്നതുവഴി മുസ്ലിമിന്റെ മനസ്സില് നിന്ന് ക്ലേശവും
പ്രയാസങ്ങളും പടിയിറങ്ങുകയും അവനും നാഥനും തമ്മിലുള്ള ബന്ധം ശക്തമാവുകയും
ചെയ്യുന്നു. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാര്ത്ഥന
അനിവാര്യമാണ്. അവന്റെ ഭക്ഷണം, മലമൂത്ര വിസര്ജനം, ശുചീകരണം, ഉറക്കം, ഉണർവ്വ് എന്ന് വേണ്ട എന്തെല്ലാം പ്രവര്ത്തനങ്ങളുണ്ടോ, അവയിലെല്ലാം
പ്രാര്ത്ഥനയുണ്ട്. പ്രപഞ്ച സൃഷ്ടാവ് അവന്റെ ഗ്രന്ഥത്തില് നിരവധി നിയമങ്ങളും
കല്പ്പനകളും പ്രതിപാദിച്ചതുപോലെ പ്രാര്ത്ഥനയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിട്ടുണ്ട്.
അല്ലാഹുവിനോട് മാത്രമെ മനുഷ്യന് പ്രാര്ത്ഥിക്കുകയും സഹായം
ചെയ്യുകയും ചെയ്യാവൂ എന്ന് അവന് കല്പ്പിക്കുന്നു. കാരണം, സകലതും
അവന്റെ കരങ്ങളിലാണ്. ഒരില പോലും അവന്റെ നിയന്ത്രണത്തിലല്ലാതെ കൊഴിയുന്നില്ല.
മാത്രമല്ല, ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും ഓരോ ചലനവും
അവന്റെ നിശ്ചയത്തിലാണ്. പ്രാര്ത്ഥന ആരാധന ആയതിനാല് തന്നെ അത് മറ്റുള്ളവരോട്
നടത്തുക എന്നത് സാധ്യമല്ല. പ്രാര്ത്ഥനാവേളയിലാണ് ഒരു മനുഷ്യന് അവന്റെ സൃഷ്ടാവുമായി
ഏറ്റവും അടുക്കുന്നത്.
എന്താണ് പ്രാര്ത്ഥന, ആരോടാണ്
പ്രാര്ത്ഥിക്കേണ്ടത്, എങ്ങനെയാണ് പ്രാര്ത്ഥിക്കേണ്ടത്
എന്നുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടാകണം പ്രാര്ത്ഥിക്കേണ്ടത്.
അല്ലാതിരുന്നാല് ഫലം മറിച്ചാകും. പ്രാര്ത്ഥിച്ച് പുണ്യം നേടിയവര് അവരുടെ
കൂട്ടത്തില് ധാരാളം കാണാന് കഴിയും. സർവതും നല്കുന്നവനും, എല്ലാറ്റിനും
കഴിവുള്ളവനുമായ അല്ലാഹുവാണ് പ്രാര്ത്ഥനക്ക് ഉത്തരം നല്കുക. സ്വീകരിക്കപ്പെടുന്ന
പ്രാര്ത്ഥനക്ക് എന്തിനേക്കാളും ശക്തിയുണ്ടാകും.
“നിങ്ങള് എന്നോടു
പ്രാര്ഥിക്കുവിൻ. ഞാന് നിങ്ങള്ക്കുത്തരം നല്കാം” എന്ന്
അല്ലാഹു ഖുര്ആനില് പറയുന്നു (ഖുർആൻ 40:60).
അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാര്ഥിക്കുന്നത് നിഷിദ്ധമാണ്.
മനുഷ്യർ ബോധപൂർവമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങൾ പൊറുക്കാനും ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാര്ഥിക്കുന്നതു
പോലെ ഐഹികമായ ആവശ്യങ്ങൾ നിറവേറ്റാനും അവനോട് പ്രാര്ഥിക്കാം. രോഗം സുഖപ്പെടാനും,
ദാരിദ്ര്യവും കഷ്ടപ്പാടും നീങ്ങാനും, പരീക്ഷയില്
വിജയിക്കാനും ജീവിതത്തില് സന്തോഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാര്ഥിക്കാവുന്നതാണ്.
വിവിധകാര്യങ്ങള്ക്ക് നബി(സ) അല്ലാഹുവോട് പ്രാര്ഥിച്ചതായും പ്രാര്ഥനകള്
പഠിപ്പിച്ചതായും ഹദീഥുകളില്നിന്ന് ഗ്രഹിക്കാം.
അല്ലാഹുവില് പൂര്ണമായ വിശ്വാസത്തോടെയും പ്രാര്ഥനയ്ക്ക് ഉത്തരം
ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാര്ഥിക്കേണ്ടത്. ദുഷ്‌കര്മങ്ങളില് നിന്നും
നിഷിദ്ധ സമ്പാദ്യങ്ങളില് നിന്നും വിട്ടു നിന്നുകൊണ്ട് പരിശുദ്ധ ഹൃദയത്തോടെ
പ്രാര്ഥിക്കുന്നവര്ക്കാണ് പ്രാര്ഥനയ്ക്കുത്തരം ലഭിക്കുക. ഇങ്ങനെ
പ്രാര്ഥിക്കുന്നവരുടെ പ്രാര്ഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു
വിധത്തിലായിരിക്കുമെന്ന് റസൂല്(സ) അറിയിച്ചിട്ടുണ്ട്.
1) ഒന്നുകിൽ പ്രാര്ഥിച്ച
കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കില്
2) മറ്റൊരനുഗ്രഹം നല്കുകയോ ദോഷം തടുക്കുകയോ ചെയ്യും.
3) അല്ലാത്തപക്ഷം അത് പരലോകത്ത്
നല്കാനായി നീട്ടിവെക്കും. മൂന്നുതരത്തിലായാലും പ്രാര്ഥന കൊണ്ട് ഗുണം സിദ്ധിക്കുമെന്നർഥം.
എന്നാൽ മറ്റു ചിലർ അമ്പിയാക്കളോടും മഹാത്മാക്കളോടും നടത്തുന്ന ആത്മീയ സഹായ തേട്ടത്തേുയും, ശുപാർശയെയും, തവസ്സുലിനെയും ഒരേ അർത്ഥത്തിൽ വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. അവയൊന്നും യഥാർത്ഥത്തിൽ പ്രാർത്ഥന എന്ന നിർവചനത്തിൽ വരുന്നില്ല. അവരൊന്നും നമ്മുടെ ഉടമയല്ലെന്നും, നമ്മുടെ ആവശ്യങ്ങൾ സൃഷ്ടിച്ച് തരാൻ സ്വയം പര്യാപ്തരല്ലെന്നുമുള്ള നമ്മുടെ വിശ്വാസമാണ് ഇവയെ പ്രാർത്ഥനയിൽ നിന്ന് വേർതിരിക്കുന്നത്. ഖുർആനിൽ അല്ലാഹു എതിർത്ത പ്രാർത്ഥനകളൊന്നും നമ്മൾ ചെയ്യുന്ന ഇസ്തിഗാസയോ, തവസ്സുലോ, ഇസ്തിശ്ഫാഓ ആവുന്നില്ല എന്നതാണ് വാസ്തവം..