റജബ്. ഹിജ്‌റ വര്‍ഷത്തിലെ ഏഴാം മാസം. ആദരണീയമായ മാസം എന്നാണര്‍ഥം. ജാഹിലിയ്യത്തില്‍ പോലും ഈ മാസത്തെ പവിത്രമായി അറബികള് കണ്ടിരുന്നു. റജബില്‍ യുദ്ധം നിഷിദ്ധമാണ്. അല്ലാമാ സയ്യിദ് ബക് രി (റ)എഴുതുന്നു: ആദരിക്കല്‍ എന്നര്‍ഥം കാണിക്കുന്ന തര്‍ജീബില്‍ നിന്നെടുത്തതാണ് റജബ്. അറബികള്‍ മറ്റു മാസങ്ങളേക്കാള്‍ റജബിനെ ആദരിച്ചിരുന്നു.ദൈലമി(റഃയും മറ്റും അനസ്(റ)യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വായിക്കാം: നബി(സ) പറയുന്നു- റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെ മാസമാണ്. റമളാന്‍ എന്റെസമുദായത്തിന്റെ മാസമാണ്. (അല്‍മഖാസിദുല്‍ഹസന 1-121)
മഹത്വങ്ങളേറിയ റജബ് മാസം റമദാനിലേക്കുള്ള കവാടമായാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് റജബ് മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരു ഹദീസകളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പുരാതനകാലം മുതല്‍ക്കെ മുസ്‌ലിം ലോകം റജബ് മാസത്തിന് അത് അര്‍ഹിക്കും വിധം ആദരവ് നല്‍കിയിട്ടുണ്ട്.
ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. ശഅ്ബാന് സ്‌നേഹാദരവുകള്‍ക്കും റമദാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്.
ഇസ്ലാമിലെ വളരെ മര്‍മ്മ പ്രധാനമായ കര്‍മ്മമാണല്ലോ അഞ്ചു നേരത്തെ നിസ്‌ക്കാരം. ഇത് നിര്‍ബന്ധമാക്കിയതും ഈ മാസത്തിലാണ് എന്ന പവിത്രമായ ശ്രേഷ്ഠതയും ഇതിനുണ്ട്. ഇതിന് നിമിത്തമായ തിരുനബിയുടെ ആകാശാരോഹണ യാത്രയും റബ്ബിനോടുള്ള സംഭാഷണവും അങ്ങനെ പല അത്ഭുത സംഭവങ്ങളും റജബ് മാസത്തിലാണ്. അത് കൊണ്ട് തന്നെ നിസ്‌ക്കാരത്തിന്റെ വാര്‍ഷികമായിട്ടാണ് ഓരോ റജബും നമ്മിലേക്ക് ആഗതമാവുന്നത്. ബുറാഖ് എന്ന പ്രത്യേക വാഹനത്തിലായിരുന്നു ജിബ്രീരീലു(അ) മൊത്ത് പ്രവാചകന്റെ ആകാശാരോഹണ യാത്ര. പല സ്ഥലങ്ങളും കണ്ടു. നബിമാരുമായി ഒത്തുകൂടി അവര്‍ക്ക് ഇമാമായി നിസ്‌ക്കരിച്ചു. സിദ്‌റത്തുല്‍ മുന്‍ത്വഹയടക്കം പല സംഭവങ്ങളും ദര്‍ശിച്ചു. അല്ലാഹുവിന്റെ സമീപത്ത് എത്തി നിസ്‌ക്കാരം സമ്മാനമായി ലഭിച്ചു. അത് കൊണ്ട് തന്നെ വിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌ക്കാരം.
മിഅറാജ് ദിനത്തിലെ നോമ്പ്
റജബുമാസം 27ന് (മിഅ്‌റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
മിഅ്‌റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാഉലൂമുദ്ദീനിൽ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് 27ന് നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റമളാന്‍ കഴിച്ചാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ മാസം യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്. അവയില്‍ വെച്ചേറ്റവും ശ്രേഷ്ടമായത് മുഹര്‍റവും പിന്നെറജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅദുമാണ്. പിന്നെ ശഅ്ബാനുമാണ്.(ഫത്ഹുല്‍മുഈന്‍- 2-307)
എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മിഅ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, (ബാജൂരി:1/544, ഇആനത്:2/264, ഇഹ്യാഉലൂമിദ്ദീൻ : 1/328 )
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്‌നുഹജര്‍ (റ) തന്റെ ഫതാവല്‍ കുബ്‌റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്‌റ 2/54)
No comments:
Post a Comment